തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കറാണെന്നും കള്ളക്കടത്തില്‍ കൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കർ നിർദേശിച്ചിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടുവെന്നും സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇഡി കണ്ടെത്തി. വരുമാനം കൂടിയ സാഹചര്യത്തിലാണ് മൂന്നാമതൊരു ലോക്കർ കൂടി തുടങ്ങാൻ തീരുമാനിച്ചത്.
ലോക്കര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 11ന് ശിവശങ്കര്‍ വാട്സ്ആപ്പ് സന്ദേശം അയച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു. പരിശോധനയില്ലാതെ നയതന്ത്ര ബാഗ് വിട്ട് കിട്ടുന്നതിന് കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്ന് ശിവശങ്കര്‍ സമ്മതിച്ചു. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് വിളിച്ചതെന്ന് ശിവശങ്കർ ഇഡിക്ക് മൊഴി നൽകി.
ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നയ്ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിര് സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, ശിവശങ്കറെ ഇന്ന് ഇഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ അതോടൊപ്പം തന്നെ ശിവശങ്കറുടെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.
സ്വർണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് ശിവശങ്കറെന്ന് ഇഡി
10:51 AM Nov 12, 2020 | Deepika.com