പാറ്റ്ന: ബിജെപിയുടെ കരുത്ത് വർധിപ്പിക്കുക മാത്രമാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ലക്ഷ്യമിട്ടതെന്നു ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ. സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം ജയിച്ചശേഷമാണു ചിരാഗിന്റെ പ്രസ്താവന.
എല്ലാ പാർട്ടികളെയും പോലെ കൂടുതൽ സീറ്റുകളിൽ ജയിക്കാനാണ് താനും ആഗ്രഹിക്കുന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കരുത്ത് സംസ്ഥാനത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തന്റെ പ്രവർത്തനങ്ങൾ. തന്റെ പാർട്ടി സൃഷ്ടിച്ച ചലനങ്ങളിൽ താൻ സംതൃപ്തനാണെന്നും ചിരാഗ് പറഞ്ഞു.
ജെഡിയുവുമായി തെറ്റിപ്പിരിഞ്ഞ് എൻഡിഎ മുന്നണി വിട്ട് ചിരാഗ് നയിക്കുന്ന എൽജെപിക്ക് ഒരു സീറ്റ് മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നേടാനായത്. ജെ.ഡി.യു. മത്സരിക്കുന്ന 135 മണ്ഡലങ്ങളിൽ എൽജെപി സ്ഥാനാർഥികളെനിർത്തി. ഇതിലൂടെ സ്വന്തം സീറ്റെണ്ണം കൂടിയില്ലെങ്കിലും നിതീഷിന്റെ സീറ്റെണ്ണം കുറയ്ക്കാൻ ചിരാഗിന് സാധിച്ചു.
നിതീഷ് കുമാറിന്റെ ജെഡിയുവുമായി ഒത്തുപോകില്ലെന്നു പ്രഖ്യാപിച്ചാണ് എൽജെപി എൻഡിഎ സഖ്യം വിട്ട് തനിച്ച് മത്സരിച്ചത്. എൽജെപിയുടെ നീക്കം ജെഡിയുവിന് സീറ്റ് കുറയുന്നതിൽ പ്രധാന പങ്കു വഹിച്ചതായാണ് വിലയിരുത്തൽ.
"ബിജെപിയുടെ കരുത്ത് വർധിപ്പിക്കൽ മാത്രം ലക്ഷ്യം’; തുറന്നുപറഞ്ഞ് ചിരാഗ്
05:27 PM Nov 11, 2020 | Deepika.com