ഹൈദരാബാദ്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് നേടി മഹാസഖ്യത്തെ ഞെട്ടിച്ച അസദുദ്ദീന്‍ ഒവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) ഉത്തർപ്രദേശിലേക്കും പശ്ചിമ ബംഗാളിലേക്കും. പശ്ചിമ ബംഗാളിലും യുപിയിലും എഐഎംഐഎം മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചു.
ബിഹാറിൽ മഹാസഖ്യത്തിന്റെ വോട്ടുകൾ കുറച്ച ഒവൈസിയുടെ പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയാണ് ഒവൈസിയെ വോട്ട് കട്ടർല എന്ന് വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവകാശമുള്ള പാർട്ടിയാണ് എഐഎംഐഎം. നിങ്ങൾ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്നാണോ? മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയുടെ മടിയിലാണ്. എന്തുകൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിക്കുന്നുണ്ടോ. പശ്ചിമ ബംഗാൾ, യുപി തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തനിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം മത്സരിക്കും. സഖ്യം സംബന്ധിച്ച് ആ സമയം മാത്രമേ പറയാൻ കഴിയൂ- ഒവൈസി പറഞ്ഞു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിക്കും. എഐഎംഐഎം ബംഗാളിലേക്ക് വരികയാണെന്നും ഒവൈസി വെല്ലുവിളിച്ചു.
ഒവൈസി പിടിച്ച വോട്ടുകള്‍ മഹാസഖ്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ചെന്ന വിമര്‍ശനം ശക്തമാണ്. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആർജെഡി, കോണ്‍ഗ്രസ് വോട്ട് ബാങ്കായിരുന്നു. ബിഎസ്പി., ആർഎൽഎസ്പി എന്നിവരെ ഉൾപ്പെടുത്തി മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്.
ഇനി ലക്ഷ്യം ബംഗാൾ; കോൺഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി
05:22 PM Nov 11, 2020 | Deepika.com