ന്യൂഡൽഹി: ബിഹാറിൽ എൽജെപിയുടെ ചിരാഗ് പസ്വാനെ ഉപയോഗിച്ചുള്ള കളിയിൽ ബിജെപിക്ക് വൻ നേട്ടം. നിതീഷ് കുമാറിന് വൻ നഷ്ടവും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നിലും മഹാസഖ്യം തൊട്ടുപിന്നിലുമായി ശക്തമായ പോരാട്ടത്തിലാണ്.
എന്നാൽ നിതീഷ് കുമാറിന്റെ പാർട്ടി മൂന്നാം സ്ഥാനത്തായി. എൻഡിഎയിൽനിന്നും പിണങ്ങി ഒറ്റയ്ക്കു മത്സരിച്ച ചിരാഗിന് ഒറ്റ സീറ്റിൽപോലും ഇതുവരെ ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നതും ഇതിനൊപ്പം കൂട്ടിവായ്ക്കണം.
ചിരാഗിന്റെ എൽജെപിയുമായി മത്സരിക്കേണ്ടിവന്നില്ലായിരുന്നെങ്കിൽ നിതീഷിന് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമായിരുന്നു. അതാണ് ഇതുവരെയുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത്. ചിരാഗിലൂടെ നിതീഷിനെ ഒതുക്കുക എന്ന ലക്ഷ്യം ബിജെപി നേടിയതായി നിതീഷിന്റെ അടുത്ത അനുയായി ആയിരുന്ന പവൻ വർമ പറഞ്ഞു. 10 മാസം മുൻപ് പവൻ വർമയെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
സഖ്യകക്ഷിയായ ചിരാഗിനെ ഉപയോഗിച്ച് നിതീഷിനെ തളർത്തുകയായിരുന്നു ബിജെപിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിതീഷിനെ കോട്ടകളിൽ വോട്ട് അടർത്തിയെടുക്കുകയായിരുന്നു ചിരാഗിന്റെ ലക്ഷ്യം.
നേരത്തെ ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അകലം പാലിച്ചിരുന്ന നിതീഷിന് ഇന്ന് മുഖ്യമന്ത്രി പദവിയിൽ തുടരാൻ മോദിയുടേയും ബിജെപിയുടേയും സഖ്യം വേണ്ടിവന്നിരിക്കുകയാണ്. നേതാവ് ആരായിരിക്കണമെന്നും സർക്കാർ രൂപീകരണം സംബന്ധിച്ചും വൈകുന്നേരത്തോടെ തീരുമാനിക്കുമെന്ന് ബിജെപി അറിയിച്ചു കഴിഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയാകും, അതായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയ പറഞ്ഞു.
നീതിഷിന്റെ ചിറകരിഞ്ഞ് ചിരാഗ്; വിജയിച്ചത് ബിജെപി കുടിലതന്ത്രം
06:01 PM Nov 10, 2020 | Deepika.com