മാപുത്തോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിക് ഭീകരർ 50 പേരെ തലയറുത്ത് കൊലപ്പെടുത്തി. വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലാണു സംഭവം.
മിഡുംബെ, മകോമിയ, തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഭീകരർ ആക്രമിച്ചത്. 50 പേരെ നിരത്തിനിർത്തിയാണ് ഐഎസിനോട് അനുഭാവമുള്ളവർ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. നഞ്ചബ ഗ്രാമത്തിൽ വീടുകൾക്ക് ഇസ്ലാമിക് ഭീകരർ തീവച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്തു മൂന്നു ദിവസമായി നടക്കുന്ന ആക്രണം ഇപ്പോഴും തുടരുകയാണെന്ന് മൊസാംബിക് പോലീസ് കമാൻഡർ ജനറൽ ബെർനാർഡിനോ റാഫേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ മേഖലയിൽ ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു തീവ്രവാദികൾ സമീപ ആഴ്ചകളിൽ ആക്രമണം ശക്തമാക്കിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ നിരവധി ഉൗർജ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്.
മൂന്നു വർഷത്തിനിടെ കാബോ ഡെൽഗാഡോയിൽ ആയിരങ്ങളെയാണു ഭീകരർ കൊലപ്പെടുത്തിയത്. നിരവധി ആളുകൾ ഈ മേഖലയിൽനിന്നു പലായനം ചെയ്യുകയാണ്. മൊസാംബിക്കിലെ ദരിദ്ര മേഖലകളിൽ ഒന്നാണ് കാബോ ഡെൽഗാഡോ.
മൊസാംബിക്കിൽ ഇസ്ലാമിക് ഭീകരരുടെ കൂട്ടക്കുരുതി; 50 പേരുടെ തലയറുത്തു
05:59 PM Nov 10, 2020 | Deepika.com