കണ്ണൂർ: കെ.എം. ഷാജി എംഎല്‍എയുടെ വരുമാന സ്രോതസിനെക്കുറിച്ച് ഭാര്യയ്ക്ക് പോലും അറിയില്ലെന്ന് എം.വി. ജയരാജൻ. ഷാജി എട്ട് വർഷംകൊണ്ട് ഇത്രെയും വരുമാനം എങ്ങനെയുണ്ടാക്കിയെന്നും സ്വത്തുക്കൾ 200 മടങ്ങ് വർധിച്ചുവെന്നും ജയരാജൻ ആരോപിച്ചു.
അഴിമതിക്കേസ് പ്രതിയാണ് അഴീക്കോട് എംഎല്‍എ. അവിഹിത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന് നിര്‍ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ ഷാജിക്ക് കിട്ടിയ അലവന്‍സും ശമ്പളവും ഉള്‍പ്പെടെ കണക്കുകൂട്ടിയാല്‍ നാലേമുക്കാല്‍ ലക്ഷമാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടാകുക.
പ്ലസ് ടു സീറ്റിന് 25 ലക്ഷം രൂപ കിട്ടിയെന്നാണ് കേസ്. ഇത്രെയും തുക ഉപയോഗിച്ച് അഞ്ച് കോടിയുടെ മണിമാളിക പണിയാനാകില്ല. വേറെ സ്രോതസിൽ നിന്നും ഷാജിക്ക് പണം ലഭിച്ചിരിക്കണം.
ബിജെപിയുമായും ജമാ അത്തെ ഇസ്ലാമിയുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണ്. ജമാ അത്തെ ബന്ധത്തിനെതിരെ കോണ്‍ഗ്രസിനകത്തും ലീഗിനകത്തും മതനിരപേക്ഷവാദികള്‍ അതിശക്തമായി പ്രതികരിക്കുന്നുണ്ടെന്നും ജയരാജന് കൂട്ടിച്ചേർത്തു.
കെ.എം. ഷാജിയുടെ വരുമാനസ്രോതസിനെ കുറിച്ച് ഭാര്യയ്ക്ക് പോലും അറിയില്ല: എം.വി. ജയരാജൻ
02:58 PM Nov 10, 2020 | Deepika.com