പാലക്കാട്: കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പിടിയിൽ. മൂന്നു കോടി രൂപ വിലവരുന്ന 296 കിലോ കഞ്ചാവുമായി നെല്ലൂർ ബട്ടുവരിപ്പാലം സ്വദേശി വെങ്കട്ടേശരലു റെഡ്ഡിയാണ് പിടിയിലായത്.
വെങ്കട്ടേശരലുവിന്റെ സഹായി തമിഴ്നാട് സേലം സ്വദേശി വിനോദ് കുമാറിനെയും പാലക്കാട് ലഹരി വിരുദ്ധസേന പിടികൂടി. ഇന്ന് പുലർച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്.
കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പിയെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് ചാക്കിൽ കെട്ടി അടുക്കിവച്ചതിനുശേഷം മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചുവയ്ക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. കഴിഞ്ഞയാഴ്ച വാളയാറിൽ ഓട്ടോറിക്ഷയിൽ കടത്തിയ 65 കിലോ കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു.
പാലക്കാട്ട് കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പിടിയിൽ
05:41 PM Nov 09, 2020 | Deepika.com