മുംബൈ: ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ഹൈക്കോടതി ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷയുമായി അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സെഷൻസ് കോടതിയിൽ അർണബ് ജാമ്യാപേക്ഷ നൽകി. 2018ൽ ആർക്കിടെക്ടും ഇന്റിരിയർ ഡിസൈനറുമായ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അർണബിനെ അറസ്റ്റ് ചെയ്തത്.
മുംബൈ ലോവർ പരേലിലെ വീട്ടിൽനിന്ന് അറസ്റ്റിലായ അർണബിനെ നവംബർ 18 വരെ അലിബാഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. കോവിഡ് ക്വാറന്റൈൻ കേന്ദ്രമായി മാറ്റിയ സ്കൂളിലായിരുന്നു അർണബിനെ ആദ്യം പാർപ്പിച്ചിരുന്നത്.
എന്നാൽ ക്വാറന്റൈൻ സെന്ററിൽ കഴിയുകയായിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്നാണു ജയിലിലേക്കു മാറ്റിയത്. മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും അർണബ് സജീവമായിരുന്നുവെന്ന് റായ്ഗഡ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി
03:26 PM Nov 09, 2020 | Deepika.com