കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ച കേസിൽ മന്ത്രി കെ.ടി. ജലീൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി എത്തിയത്.
ഗണ്‍മാനെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതെന്ന പ്രത്യേകതയുണ്ട്. ഗണ്‍മാന്റെ ഫോണില്‍നിന്നു മന്ത്രി നിരവധി പേരെ വിളിച്ചതിന്റെ രേഖകൾ കസ്റ്റംസ് ശേഖരിച്ചു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മതഗ്രന്ഥം ഇറക്കുമതി ചെയ്തതെന്ന ആരോപണം ശക്തമാണ്. ഇതിനൊപ്പം കോണ്സുലേറ്റിനോടു സഹായം ആവശ്യപ്പെട്ടതു ജലീലാണെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുമുണ്ട്.
ചോദ്യംചെയ്ത ശേഷമേ കേസില്‍ ആരെയെങ്കിലും പ്രതിയാക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ചോദ്യംചെയ്യലിനു ശേഷം ജലീലിനെതിരേ കടുത്ത നിയമനടപടി വരെ സ്വീകരിക്കാമെന്നറിയുന്നു.
ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍. നേരത്തേ എന്‍ഐഎയും ഇഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
കാര്‍ഗോയിലെ 250 പാക്കറ്റുകളില്‍ 32എണ്ണമാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതു ഗുരുതര വീഴ്ചയാണ്. വാഹനത്തിന്റെ ജിപിഎസ് ഓഫായതും പിന്നാലെ മറ്റൊരു വാഹനം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കു പോയതും ദുരൂഹമാണ്. ഇതാണു മന്ത്രിക്കു വിനയാകുന്നത്
"ഇത്തവണ ഔദ്യോഗിക വാഹനത്തിൽ'; മന്ത്രി കെ.ടി. ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി
12:08 PM Nov 09, 2020 | Deepika.com