തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കേസിൽ പോലീസ് അന്വേഷണം മതിയെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന ധനമന്ത്രിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. കേസ് വിജിലൻസിന് കൈമാറണമെന്ന് നേരത്തെ പോലീസ് ശിപാർശ ചെയ്തിരുന്നു. അതേസമയം കേസിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങുമെന്നതിനാലാണ് വിജിലൻസ് അന്വേഷണം സർക്കാർ തള്ളിയതെന്നും ആക്ഷേപമുണ്ട്.
കേസിലെ മുഖ്യപ്രതിയായ എം.ആർ. ബിജുലാലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതിരുന്നതിനേ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് 2.74 കോടി രൂപ തട്ടിയെടുത്ത സീനിയർ അക്കൗണ്ടന്റ് ബിജുലാൽ ഓഗസ്റ്റ് അഞ്ചിനായിരുന്നു അറസ്റ്റിലായത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിച്ചത്.
ട്രഷറി വകുപ്പിലെ ജീവനക്കാരൻ ചെയ്യുന്ന കുറ്റം കുറച്ചു കാണുവാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെ രണ്ടു തവണ ജില്ലാ കോടതിയും ഒരു തവണ മജിസ്ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയ കേസിലെ പ്രതിക്കാണ് പോലീസ് വീഴ്ച മൂലം ജാമ്യം ലഭിക്കുന്നത്. വിരമിച്ച ട്രഷറി ജീവനക്കാരന്റെ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ചാണ് ബിജുലാൽ 2,73,99,900 രൂപ തട്ടിയെടുത്തത്.
ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ
07:42 AM Nov 09, 2020 | Deepika.com