വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റായും വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവേ പരസ്പരം പ്രശംസകൾ ചൊരിഞ്ഞ് ജോ ബൈഡനും കമല ഹാരിസും. മുറവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡനെന്നും രാജ്യം കണ്ട മികച്ച ഭരണാധികാരികളിലൊരാളായി അദ്ദേഹം മാറുമെന്നും കമല പറഞ്ഞു.
ബൈഡന് സ്വന്തം കുടുംബത്തോടുള്ള കരുതൽ നമുക്ക് അറിയാവുന്നതാണെന്നും ആ കരുതൽ രാജ്യത്തോടും അദ്ദേഹം പുലർത്തുമെന്നും കമല പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടച്ച് നീക്കാൻ ബൈഡന് സാധിക്കുമെന്നും വംശീയത അവസാനിപ്പിക്കുന്നതിനു വേണ്ട എല്ലാ നടപടികളും ബൈഡൻ കൈക്കൊള്ളുമെന്നും കമല പറഞ്ഞു. എല്ലാത്തിലുമുപരിയായി മുഴുവൻ അമേരിക്കക്കാരുടെയും പ്രസിഡന്റാകും അദ്ദേഹമെന്നും കമല ആവർത്തിച്ചു.
തന്നെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതിന് ബൈഡനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് താൻ. എന്നാൽ ഭാവിയിൽ അങ്ങനെ ആകില്ലെന്നാണ് പ്രതീക്ഷയെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
പിന്നാലെയെത്തിയ, നിയുക്ത പ്രസിഡന്റ് ജോ ബൈഡനും തന്റെ വൈസ് പ്രസിഡന്റിനെ പ്രശംസകൾ കൊണ്ട് മൂടി. കുടിയേറ്റക്കാരന്റെ മകൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് പുതിയ ചരിത്രമാണെന്നു ബൈഡൻ കൂട്ടിച്ചേർത്തു.
പരസ്പരം പ്രശംസിച്ച് ബൈഡനും കമലയും
08:07 AM Nov 08, 2020 | Deepika.com