കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻ റിമാൻഡിൽ. ഹൊസ്ദുർഗ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കാണ് കമറുദ്ദീനെ റിമാൻഡ് ചെയ്തത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കോവിഡ് സെന്ററിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചയും ഇവിടെ തുടരും. രണ്ടുദിവസം മുന്പ് കമറുദ്ദീൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൊസ്ദുർഗ് കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് ഉന്നയിച്ചില്ല. കാസർഗോഡ് എസ്പി ഓഫീസിൽ അറസ്റ്റ് ചെയ്തശേഷം കാസർഗോഡ് ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കുശേഷമാണ് കമറുദ്ദീനെ ഹൊസ്ദുർഗ് കോടതിയിലേക്ക് കൊണ്ടുവന്നത്.
അതേസമയം, തട്ടിപ്പുകേസിൽ പ്രതിയായ പൂക്കോയതങ്ങളെ ചോദ്യംചെയ്യുന്നതിന് ക്രൈംബ്രാഞ്ച് സംഘം എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. പൂക്കോയതങ്ങൾ എവിടെയാണെന്നതു സംബന്ധിച്ച് വിവരമൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.
കമറുദ്ദീൻ എംഎൽഎ റിമാൻഡിൽ; ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും
09:55 PM Nov 07, 2020 | Deepika.com