കൊച്ചി: ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ സിബിഐ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുകുട്ടന് നായര്‍, അജയ് കുമാര്‍ എന്നിവരും സിബിഐയ്ക്കു മുന്നില്‍ ഹാജരായി.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറു രേഖകളില്‍ ഏതാനും രേഖകള്‍ സിബിഐയ്ക്കു നല്കി. ഏതാനും ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലായതു മൂലം കൈമാറാന്‍ കഴിഞ്ഞില്ല. പദ്ധതിക്കായി റവന്യു ഭൂമി യൂണിടാക്കിനു ലൈഫ് മിഷന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, നല്കിയ മൊഴികളില്‍ ഉറച്ചുനിന്നാണു യു.വി. ജോസ് മൊഴി നല്‍കിയതെന്നാണു സൂചന. നയം സ്വീകരിക്കുന്നതും കരാര്‍ ഉണ്ടാക്കുന്നതും സര്‍ക്കാരാണെന്നും അതു നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മാത്രമാണു താനെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിൽ സിബിഐ യൂണിടാക്ക് എംഡി ജി. സന്തോഷ് ഈപ്പനെയും ഭാര്യയേയും, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, ലൈഫ് മിഷന് തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈഫ് മിഷന് സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന് കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാരിന് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ വാദം.
ലൈഫ് മിഷനിലെ കോഴ ഇടപാട് സംസ്ഥാന വിജിലന്‍സും അന്വേഷിക്കുന്നതിനാൽ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന് ഉന്നതതല നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു.വി. ജോസിനെ സിബിഐ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു
09:49 PM Oct 05, 2020 | Deepika.com