തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു.
ആരോഗ്യമന്ത്രിയുമായി സമരക്കാർ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.
ശത്രുതാപരമായ നടപടി ഉണ്ടാവില്ല. വീഴ്ച ആവർത്തിക്കാതിരിക്കാനുള്ള നടപടി ചൊവ്വാഴ്ച വൈകുന്നേരത്തിനകം തീരുമാനിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ സങ്കടകരമാണെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുൻ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാൻ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടുപെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.
ചെറിയ വീഴ്ചകൾ പോലും പര്‍വ്വതീകരിക്കാൻ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും മന്ത്രി ചോദിച്ചു. ആരോഗ്യവകുപ്പിൽ കൂട്ടരാജിയെന്ന വാർത്ത അധാർമിക പത്രപ്രവർത്തനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സസ്പെൻഷൻ നടപടി പുനഃപരിശോധിക്കും; പിജി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു
05:59 PM Oct 05, 2020 | Deepika.com