കൂത്താട്ടുകുളം: സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവ വനിതാ ഡോക്ടറുടെ സംസ്കാരം നടത്തി. പാലക്കുഴ വലിയകുളങ്ങര വീട്ടിൽ ഡോ. സോന (30) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരം.
സോനയുടെ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ ബന്ധുക്കളുടെ മുന്നിൽവച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരും ഒരുമിച്ച് തൃശൂർ കുട്ടനെല്ലൂരിൽ ദ ഡെൻഡിസ്റ്റ് എന്ന ദന്തൽ ക്ലിനിക് നടത്തി വരികയായിരുന്നു.
ഇവർ തമ്മിൽ ക്ലിനിക്കിന്റെ സാമ്പത്തിക വിഷയങ്ങളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേതുടർന്ന് സോനയും ബന്ധുക്കളും ചേർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ മഹേഷിനെതിരേ പരാതി നൽകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തർക്കം ഉണ്ടാകുകയും ഈ സമയം പ്രതി ക്ലിനിക്കിൽ ഉണ്ടായിരുന്ന സർജിക്കൽ ടൂൾ ഉപയോഗിച്ച് സോനയെ കുത്തുകയുമായിരുന്നു. വയറിലും കാലിലും ആഴമേറിയ കുത്തേറ്റ സോനയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപതിയിൽ പ്രവശിപ്പിച്ചു.
അടിയന്തര ശാസ്ത്രക്രിയ നടത്തി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ഞായറാഴ്ച രാവിലെ സ്ഥിതി മോശമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സോന ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. അഞ്ച് വയസുള്ള കുട്ടിയുണ്ട്. റിട്ട. ടെലികോം ഉദ്യോഗസ്ഥനായ പാലക്കുഴ വലിയകുളങ്ങര കെ.എസ്.ജോസിന്റെയും അധ്യാപികയായ ഷേർലിയുടെയും മകളാണ്. സഹോദരി ജെസ്ന
കുത്തേറ്റു മരിച്ച വനിത ഡോക്ടറുടെ സംസ്കാരം നടത്തി
02:40 PM Oct 05, 2020 | Deepika.com