ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലുള്ള വായ്പ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കോടതി ഉന്നയിച്ച പല ചോദ്യങ്ങൾക്കുമുള്ള മറുപടി കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് സുപ്രീംകോടതി.
എല്ലാ ചോദ്യങ്ങൾക്കും സമഗ്രമായ മറുപടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നൽകണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ മറുപടി പഠിച്ച് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹർജി ഒക്ടോബർ 13ന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് അശോക് ഭൂഷൺ അറിയിച്ചു.
മോറട്ടോറിയം കാലയളവിൽ നീട്ടിവച്ച വായ്പാ ഗഡുവിനു കൂട്ടുപലിശ ഈടാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ആറു മാസത്തേക്കാണ് ഇളവ് നൽകുകയെന്ന് കേന്ദ്ര ധനമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
കൂട്ടുപലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്കുണ്ടാകുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ വ്യക്തതയില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ.
ലോക്ക്ഡൗണിനെത്തുടർന്ന് മോറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ആറു മാസത്തെ കാലയളവിൽ നീട്ടിവച്ച വായ്പ ഗഡുക്കളിൽ കൂട്ടുപലിശ ഈടാക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കണ്‍സ്യൂമർ ഡ്യൂറബിൾ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, കണ്‍സംപ്ഷൻ ലോണ്‍ തുടങ്ങിയവയ്ക്ക് ഇളവ് കിട്ടും. രണ്ട് കോടി വരെയുള്ള വായ്പകൾക്കു മാത്രമേ ഇളവ് ലഭിക്കൂയെന്നും രണ്ട് കോടിക്കു മുകളിൽ വായ്പയെടുത്തവർക്ക് ഈ ഇളവ് ലഭിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയത്.
മോറട്ടോറിയം കാലാവധി നീട്ടൽ, പിഴപ്പലിശ, കൂട്ടുപലിശ എന്നിവ ഈടാക്കൽ തുടങ്ങിയ വിഷയത്തിൽ നയപരമായ തീരുമാനമെടുത്ത് അറിയിക്കാനായിരുന്നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നത്.
ഇക്കാര്യം പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ബാങ്കുകൾ അടക്കമുള്ളവരുമായി ചർച്ച നടത്തിയശേഷമാണ് ഈ തീരുമാനമെടുത്തത്. പലിശ കൂടി എഴുതിത്തള്ളാൻ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും പ്രതിദിന ഇടപാടുകൾക്ക് തടസം നേരിടുമെന്നാണ് ബാങ്കുകൾ അറിയിച്ചത്.
മോറട്ടോറിയം കാലയളവിലെ പലിശ പൂർണമായി എഴുതി തള്ളിയാൽ ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകും. അത് ബാങ്കുകളുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നു സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നു.
മോറട്ടോറിയം കാലത്തെ വായ്പ: കേന്ദ്ര സത്യവാങ്മൂലത്തിൽ വ്യക്തതയില്ലെന്ന് സുപ്രീംകോടതി
01:27 PM Oct 05, 2020 | Deepika.com