തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഡോക്ടമാർ.
തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നത്.
ഡോക്ടർമാർക്ക് പിന്നാലെ പിജി ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. അച്ചടക്ക നടപടിക്കു പുറമെ കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതും സമരത്തിന് കാരണമായിട്ടുണ്ട്. ഒത്ത് തീർപ്പുണ്ടാക്കിയില്ലെങ്കിൽ കോവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്കരിച്ച് സമരം ശക്തമാക്കുമെന്നാണ് ഡോക്ടർമാരുടേയും നഴ്സുമാരുടെയും മുന്നറിയിപ്പ്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോവിഡ് ഇതര ഡ്യൂട്ടികളും ഓൺലൈൻ ക്ലാസുകളും ബഹിഷ്കരിച്ച് സമരം ശക്തമാക്കാനുമാണ് തീരുമാനം. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പുറമെ, പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ചേർന്ന് ഏകോപന സമിതിയും രൂപീകരിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എല്ലാ മെഡിക്കൽ കോളജുകളിലേക്കും സമരം വ്യാപിക്കാനും ഇവർ ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മുതലാണ് മെഡിക്കൽ കോളജിൽ ജീവനക്കാർ സമരം ആരംഭിച്ചത്. അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ, ആരോഗ്യപ്രവർത്തകരുടെ ക്വറന്റൈൻകൂടി റദ്ദാക്കിയതാണ് സമരക്കാരെ വീണ്ടും ചൊടിപ്പിച്ചത്.
10 ദിവസം കോവിഡ് ഡ്യൂട്ടി എടുത്താൽ ഏഴ് ദിവസം അവധി എന്ന ആനുകൂല്യമാണ് റദ്ദാക്കിയത്. രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിൻവലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെജിഎൻയു അനിശ്ചിതകാല സമരം തുടങ്ങിയത്.
ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരവും തുടരുകയാണ്. അതേസമയം, സമരം ചെയ്യുന്ന സംഘടനകളുടെ സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയിട്ടില്ല.
സമരം തുടരുന്പോഴും വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ നടപടി പുനഃപരിശോധിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. സർക്കാരിന്റെയും മെഡിക്കൽ കോളജ് അധികൃതരുടേയും വീഴ്ച മറക്കാൻ ആത്മാർഥമായി ജോലി ചെയ്യുന്നവരെ ബലിയാടാക്കിയെന്നാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും വാദം.
ആരോഗ്യപ്രവർത്തകർക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാർക്കൊപ്പമാണ്. എന്നാൽ, പ്രത്യേക അവധി റദ്ദാക്കൽ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
സർക്കാരും സമരക്കാരും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ തുടർന്നാൽ, ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന വലിയ ആശങ്കയാണു നിലനിൽക്കുന്നത്.
ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം
09:48 AM Oct 05, 2020 | Deepika.com