ന്യൂഡൽഹി: ഹത്രാസ് സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയുള്ള പോലീസ് അതിക്രമങ്ങളിലും സത്യഗ്രഹം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും പ്രതിമകൾക്കു മുന്പിൽ നടത്തുന്ന സത്യഗ്രഹത്തിൽ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും മുതിർന്ന നേതാക്കളും പങ്കെടുക്കും.
ഹത്രാസ് കേസിൽ ജുഡീഷല്‍ അന്വേഷണം വേണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ യുപി പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് നേതാക്കളുടെ സത്യാഗ്രഹം നടത്തും.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
ഹത്രാസ്: രാജ്യവ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം
09:00 AM Oct 05, 2020 | Deepika.com