ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്രസിൽ ക്രൂര പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതികൾക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം. ഉയർന്ന ജാതിക്കാർ എന്നവകാശപ്പെട്ടവരാണു യോഗം ചേർന്നു പ്രതികളോട് ഐക്യപ്പെട്ടത്.
ദളിത് വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന ഫോറൻസിക് സയൻസ് ലബോറട്ടറി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് "സവർണർ’ യോഗം ചേർന്നത്. 500 പേർ യോഗത്തിൽ പങ്കെടുത്തു. പ്രതികളിൽ ഒരാളുടെ കുടുംബവും യോഗത്തിന് എത്തിയിരുന്നു.
ബിജെപി നേതാവ് രാജ്വീർ സിംഗിന്റെ വീട്ടിലാണ് പ്രതികൾക്കു പിന്തുണയുമായി യോഗം ചേർന്നത്. സ്വന്തം നിലയ്ക്കാണ് താൻ യോഗം നടത്തിയതെന്നും ഇതിനു പാർട്ടിയുമായി ബന്ധമില്ലെന്നും ഇയാൾ പ്രതികരിച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ടവർ യഥാർഥ പ്രതികളല്ലെന്നും ഇയാൾ വാദിച്ചു.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു തൊട്ടടുത്തായിരുന്നു യോഗം. ജില്ലയിൽ വലിയ യോഗങ്ങൾ നിരോധിച്ചിരിക്കെയാണ് 500 പേർ യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം സംബന്ധിച്ച് താൻ അറിഞ്ഞില്ലെന്നാണ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണയുടെ പ്രതികരണം.
യോഗം സംബന്ധിച്ചു പോലീസിനെ അറിയിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്നും യോഗത്തിന്റെ സംഘാടകരിൽ ഒരാൾ പ്രതികരിച്ചു.
യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിലുള്ള പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരേ ബലാത്സംഗ കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി മരിച്ചതിനു ശേഷമാണ് കൊലക്കുറ്റം ചുമത്തിയത്.
ഹാത്രസ് പ്രതികൾക്ക് "നീതി വേണം’; ബിജെപി നേതാവിന്റെ വീട്ടിൽ സവർണരുടെ യോഗം
06:00 PM Oct 04, 2020 | Deepika.com