ലക്നോ: ഉത്തർപ്രദേശിൽ ഹത്രാസിലെ ബൂൽഗദിയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്നും ആസാദ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഈ കുടുംബത്തെ താൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവർ ഇവിടെ സുരക്ഷിതരല്ല. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഹത്രാസിലേക്ക് തിരിച്ച ചന്ദ്രശേഖർ ആസാദിനെയും പോലീസ് തടഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവച്ചാണ് പോലീസ് ചന്ദ്രശേഖർ ആസാദിന്റെയും സംഘത്തിന്റെയും വാഹനം തടഞ്ഞത്.
ഇതേ തുടർന്ന് കാൽനടയായി ഹത്രാസിലേക്ക് തിരിച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദും എത്തുന്നത്.
യുപി പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഉയര്‍ന്ന് വന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ചന്ദ്രശേഖർ ആസാദ്
05:40 PM Oct 04, 2020 | Deepika.com