കോഴിക്കോട്: യുഎഇയിലെ മന്ത്രിതല പരിപാടിയിൽ തനിക്കൊപ്പം ഒരു പരിപാടിയിൽ പിആർ ഏജന്റ് സ്മിത മേനോൻ പങ്കെടുത്തെന്ന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ടത് താനാണോയെന്നാണു മന്ത്രിയുടെ ചോദ്യം.
സ്മിത മേനോനു മാത്രമായല്ല അനുമതി നൽകിയതെന്നും അനുമതി ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അനുമതി കിട്ടിയേനെയെന്നും മന്ത്രി പറഞ്ഞു. സ്മിത മേനോനെ സ്റ്റേജിൽ ഇരുത്തിയിട്ടില്ലെന്നും പുറത്തുവന്നതു റൗണ്ട് ടേബിളിനടുത്തുള്ള ഫോട്ടോയാണെന്നും മുരളീധൻ ന്യായീകരിച്ചു.
കഴിഞ്ഞ നവംബറിൽ യുഎഇയിൽ നടന്ന മന്ത്രിതല പരിപാടിയിൽ മുരളീധരനൊപ്പം സ്മിത മേനോൻ പങ്കെടുത്താണ് വിവാദമായത്. അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൽ റിം യോഗത്തിലാണ് സ്മിത മേനോനും പങ്കെടുത്തത്. പിആർ ഏജന്റ് എന്ന നിലയിലാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മിത മേനോന്റെ വാദം.
മന്ത്രിതല യോഗത്തിൽ മുരളീധരനൊപ്പം സ്മിത മേനോൻ പങ്കെടുത്തതിനെതിരെ എൽജെഡി നേതാവ് സലീം മടവുർ പ്രധാനമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.
സ്മിത മേനോനൊപ്പം വേദി പങ്കിടൽ: വീണ്ടും വിശദീകരണവുമായി കേന്ദ്രമന്ത്രി മുരളീധരൻ
06:03 PM Oct 04, 2020 | Deepika.com