തിരുവനന്തപുരം: സംഗീത നാടക അക്കാദമിയിലെ വിവാദത്തിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച കലാകാരൻ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണത്തിന് തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണനെ ശനിയാഴ്ച വൈകിട്ടാണ് അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാമകൃഷ്ണൻ നൃത്തം പഠിപ്പിക്കുന്ന ഉണ്ണിശേരി രാമൻ മെമ്മോറിയൽ കലാഗൃഹത്തിന്റെ മുകൾ നിലയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടത്.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നല്കിയതു നിരസിച്ചതിനെ തുടർന്നു തൃശൂർ സംഗീത നാടക അക്കാദമിയുടെ മുന്പിൽ കഴിഞ്ഞ ദിവസം രാമകൃഷ്ണൻ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. രാമകൃഷ്ണന്റെ അപേക്ഷ തള്ളിയ അക്കാദമി, ഇതു സ്ത്രീകൾക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പരാതി ഉന്നയിച്ചിരുന്നു.
അക്കാദമിയുടെ മാനുവലിലോ ഏതെങ്കിലും ചട്ടങ്ങളിലോ നൃത്തപരിപാടിക്കായി തയാറാക്കിയ നിയമങ്ങളിലോ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ രാമകൃഷ്ണൻ, തന്നെ വിലക്കിയതു ലിംഗവിവേചനവും ജാതിവിവേചനവുമാണെന്നും പരാതിപ്പെട്ടിരുന്നു. മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയയാളാണ് ആർഎൽവി രാമകൃഷ്ണൻ.
ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം; അന്വേഷണം വേണമെന്ന് ചെന്നിത്തല
04:44 PM Oct 04, 2020 | Deepika.com