വാഷിംഗ്ടണ്: കോവിഡ് 19 ബാധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായിരിക്കുകയാണ്.
മേരിലാന്റിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ട്രംപിന് വരും ദിവസങ്ങൾ നിർണായരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
കോവിഡ് പോസിറ്റീവായതിന് ശേഷവും ട്രംപ് ആശുപത്രിയിലേക്ക് മാറാൻ ആദ്യം തയാറായില്ലെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടാൻ അദ്ദേഹം നിർബന്ധിതനായി. നിലവിൽ പനിയും ചുമയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് വിവരം.
74 വയസുകാരനായ യുഎസ് പ്രസിഡന്റിന് ജീവിതശൈലീ രോഗങ്ങളും അമിത ശരീരഭാരവും വലിയ ഭീഷണി ഉയർത്തുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന് 111 കിലോഗ്രാം തൂക്കമുണ്ട്. ഒപ്പം കൊളസ്ട്രോൾ പോലുള്ള ജീവിതശൈലീ രോഗങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജൂണിൽ പ്രസിഡന്റിന് നടത്തിയ പതിവ് പരിശോധനയിലെ വിവരങ്ങളാണിത്.
പ്രായവും അസുഖങ്ങളും പരിഗണിച്ചാൽ അദ്ദേഹം ഹൈ റിസ്ക് വിഭാഗത്തിലുള്ള രോഗിയാണ്. ഇതാണ് ഡോക്ടർമാരെ ആശങ്കയിലാക്കുന്നത്. യുഎസിലെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം അമിതഭാരമുള്ള 48 ശതമാനം കോവിഡ് ബാധിതരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇത്തരക്കാർക്ക് രോഗം പിടിപെട്ട് അഞ്ച് മുതൽ ഏഴ് ദിവസം കഴിയുമ്പോഴാണ് ആരോഗ്യസ്ഥിതി മോശമാകുന്നത്. ഇത് പരിഗണിച്ചാണ് ട്രംപിന് വരും ദിവസങ്ങൾ നിർണായകമാണെന്ന വിലയിരുത്തൽ ഡോക്ടർമാർ നടത്തുന്നത്.
പുകവലിയും മദ്യപാനവും പോലുള്ള ദുശീലങ്ങൾ ഇല്ലാത്തയാളാണ് ട്രംപ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കും. അതിനാൽ ആശങ്ക വേണ്ടെന്ന വിലയിരുത്തലുമുണ്ട്.
വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത് ആരോഗ്യസ്ഥിതി പരിഗണിച്ചാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെലാനിയ വൈറ്റ് ഹൗസിൽ തന്നെ തുടരുകയാണ്. ചുമയും പനിയും മെലാനിയയെയും അലട്ടുന്നുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ശേഷം നില മെച്ചപ്പെട്ടുവെന്നും നിലവിൽ പനിയില്ലെന്നും അദ്ദേഹം പറഞ്ഞു.
111 കിലോ ഭാരം, ജീവിതശൈലി രോഗങ്ങൾ; ട്രംപിന് ഭീഷണി ഇതൊക്കെ
01:11 PM Oct 04, 2020 | Deepika.com