അബുദാബി: ഐപിഎല്ലിലെ രണ്ടു റോയൽ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ജയം ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് കിംഗ് കോഹ്ലിയുടെ സംഘം തകർത്തത്. ജയത്തോടെ ആർസിബി ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ തലപ്പത്തെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റിന് 154 റണ്‍സ് കുറിച്ചു. അഞ്ച് പന്തുകൾ ബാക്കി നിൽക്കേ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു അനായാസം വിജയലക്ഷ്യം മറികടന്നു.
വിരാട് കോഹ്ലി (പുറത്താകാതെ 72), മലയാളി താരം ദേവ്ദത്ത് പടിക്കൽ (63) എന്നിവരുടെ അർധ സെഞ്ചുറികളാണ് റോയൽ ചലഞ്ചേഴ്സിന് മിന്നും ജയം സമ്മാനിച്ചത്.
മികച്ച ഫോം തുടരുന്ന ദേവ്ദത്ത് ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് ടൂർണമെന്റിലെ മൂന്നാം അർധ സെഞ്ചുറി കുറിച്ചത്. 53 പന്തുകൾ നേരിട്ട നായകൻ കോഹ്ലി ഏഴ് ഫോറും രണ്ടു സിക്സും നേടി. 12 റണ്‍സുമായി നായകന് കൂട്ടായി എ.ബി.ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.
മുൻനിര ഒരിക്കൽ കൂടി പരാജയപ്പെട്ട രാജസ്ഥാനെ ഇത്തവണ മധ്യനിരയാണ് മാന്യമായ സ്കോറിൽ എത്തിച്ചത്. നാല് ഓവറിനിടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (അഞ്ച്), ജോസ് ബട്ലർ (22), സഞ്ജു സാംസൺ (നാല്) എന്നിവരെ രാജസ്ഥാന് നഷ്ടമായി.
സഞ്ജുവിനെ സ്വന്തം ബൗളിംഗിൽ യുസ്വേന്ദ്ര ചഹൽ പിടിച്ചു പുറത്തായ വിക്കറ്റിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടായിരുന്നു. ക്ലീൻ ക്യാച്ചായിരുന്നില്ല ചഹലിന്റേതെന്നാണ് വിലയിരുത്തൽ. എന്നാൽ ഫീൽഡ് അംപയറുടെ സ്ഫോറ്റ് ഡിസിഷൻ മൂന്നാം അംപയർ അംഗീകരിക്കുകയായിരുന്നു.
മധ്യനിരയിൽ മഹിപാൽ ലംറോർ (47) രാജസ്ഥാനം കരകയറ്റുകയായിരുന്നു. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ നടത്തിയ കടന്നാക്രമണമാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. 12 പന്തിൽ മൂന്ന് സിക്സുകൾ പറത്തിയ തെവാട്ടിയ 24 റണ്‍സോടെ പുറത്താകാതെ നിന്നു.
നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി സഞ്ജുവിന്റെ ഉൾപ്പടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് മാൻ ഓഫ് ദ മാച്ച്. ബംഗളൂരുവിനായി ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇസുരു ഉദാന രണ്ട് വിക്കറ്റ് പിഴുതു.
റോയൽസായി ബംഗളൂരു; രാജാവായി കിംഗ് കോഹ്ലി
08:01 PM Oct 03, 2020 | Deepika.com