തൃശൂർ: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രക്ഷാബന്ധൻ ചടങ്ങുകൾ അനുവദിക്കില്ലെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരേ ബിജെപി രംഗത്ത്. നിരോധിക്കുകയാണെങ്കിൽ എല്ലാ മതചടങ്ങുകളും നിരോധിക്കണമെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ച മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി താൻ മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് അദ്യം മാറ്റേണ്ടത്. ഒരു വിഭാഗക്കാർക്ക് അവരവരുടെ വേഷഭൂഷാതികൾ അണിയാൻ സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവർ അണിയാൻ പാടില്ലെന്ന് പറയുന്നത് താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാബന്ധൻ നിരോധിക്കണമെങ്കിൽ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണം. രക്ഷാബന്ധൻ ഒരു മതവിഭാഗത്തിന്റെ ചടങ്ങല്ലെന്നും രാജ്യ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ അനുവദിക്കില്ലെന്നായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
രക്ഷാബന്ധൻ നിരോധനത്തിനെതിരേ ബിജെപി
05:21 PM Oct 03, 2020 | Deepika.com