ലക്നോ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വാരണാസിയില്‍ വച്ച് മന്ത്രിയുടെ വാഹനവ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മന്ത്രിക്ക് നേരെ പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചു, പ്രവര്‍ത്തകരെ പോലീസ് മാറ്റാന്‍ ശ്രമിച്ചതോടെ പ്രദേശം സംഘര്‍ഷാവസ്ഥയായി. നേരത്തെ, രാഹുല്‍ ഗാന്ധി ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നത് രാഷ്ട്രിയ നേട്ടത്തിനായാണെന്ന് സ്മൃതി പറഞ്ഞിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയല്ല രാഹുലിന്റെ ലക്ഷ്യം. അത് വെറും രാഷ്ട്രിയ നാടകം മാത്രമാണ്. കോണ്‍ഗ്രസിന്റെ തന്ത്രം ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് 2019ലെ തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയെ വിജയിപ്പിച്ചതെന്ന് സ്മൃതി പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു. പാർട്ടി എംപിമാർക്കൊപ്പമാണ് രാഹുലിന്റെ യാത്ര. രാഹുലിന്റെ യാത്ര തടയാൻ ഡൽഹി-നോയിഡ പാത യോഗി സർക്കാർ അടച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന ഉത്തർപ്രദേശ് പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു.
വ്യാഴാഴ്ച ഹത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി നിലത്ത് വീണിരുന്നു. തുടര്‍ന്ന് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.
രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചത്. അതേസമയം, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണ പരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്മൃതി ഇറാനിക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; വാഹനം തടഞ്ഞു
03:04 PM Oct 03, 2020 | Deepika.com