ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ വൻ പ്രതിഷേധം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഭീം ആർമി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പെൺകുട്ടിക്കെതിരെ കൊടുംക്രൂരത കാട്ടിയ പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. കൈകൾ കൂപ്പി ഉത്തർപ്രദേശ് സർക്കാരിനോട് അപേക്ഷിക്കുകയാണ്, കഴിയുന്നതും വേഗം പ്രതികളെ തൂക്കിലേറ്റണം. ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് ലഭിക്കണം- കേജരിവാൾ പറഞ്ഞു.
യുപി മുഖ്യമന്ത്രി രാജിവയ്ക്കുകയും പെൺകുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്കര്‍, ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരും പങ്കെടുത്തു.
പെണ്‍കുട്ടിക്ക് ആദരമര്‍പ്പിച്ച് വാല്മീകി മന്ദിറില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സംഗമം നടത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്നും കുടുംബത്തിനു നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
ഹത്രാസിലെ കൊടുംക്രൂരത; പ്രതികളെ തൂക്കിലേറ്റണമെന്ന് കേജരിവാൾ
05:18 AM Oct 03, 2020 | Deepika.com