ന്യൂഡല്‍ഹി: ഹത്രാസിൽ മാനഭംഗത്തിനിരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന പോലീസുകാരെ പിന്‍വലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവയിലെ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടു.
ഹത്രാസ് കേസിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പരാമര്‍ശം. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ തിടുക്കം കാട്ടിയതിനെ അവര്‍ വിമര്‍ശിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
കഴിഞ്ഞ ദിവസം ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു.
വെള്ളിയാഴ്ച ഹത്രാസ് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും പാർട്ടി നേതാക്കളെയും തള്ളിമാറ്റുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
ഹത്രാസ് സന്ദർശിക്കാൻ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ അനുവദിക്കണം: യോഗിയോട് ഉമാ ഭാരതി
09:00 PM Oct 02, 2020 | Deepika.com