തിരുവനന്തപുരം: താൻ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്തു വാങ്ങിയതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പരാമർശം സംബന്ധിച്ചാണു വിശദീകരണം.
യുഎഇ ദിനാഘോഷത്തിൽ പങ്കെടുക്കണമെന്ന കോണ്‍സുലേറ്റിന്റെ ഒൗദ്യോഗികമായ അഭ്യർഥന മാനിച്ച് അവിടെ ചെല്ലുകയും അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികൾക്കു സമ്മാനം നൽകി എന്നതും മാത്രമാണ് ഐഫോണ്‍ വിഷയത്തിലെ വസ്തുത.
അല്ലാതെ കോണ്‍സുലേറ്റിൽനിന്നു വ്യക്തിപരമായി ഐഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാൻ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശു കൊടുത്തു വാങ്ങിയതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രോട്ടോക്കോൾ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കള്ളക്കടത്തുകാരന്റെ കൂപ്പറിൽ താൻ കയറിയിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടാൻ പോകുന്നതേയുളളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തനിക്കു തന്നുവെന്നു പറയുന്ന ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണമെന്നും ഐഎംഇഐ നന്പർ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
സത്യാവസ്ഥ തുറന്നുപറഞ്ഞിട്ടും സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ആക്രമണങ്ങൾ കൊണ്ടൊന്നും തന്നെ പിന്തിരിപ്പിക്കാൻ സാധിക്കില്ല. ഈ സർക്കാരിനെതിരേ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
"കള്ളക്കടത്തുകാരന്റെ കൂപ്പറിൽ കയറിയിട്ടില്ല'; കോടിയേരിക്കു മറുപടിയുമായി ചെന്നിത്തല
08:13 PM Oct 02, 2020 | Deepika.com