ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ തടങ്കലിൽവച്ച് ഉത്തർപ്രദേശ് പോലീസ്. പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു തങ്ങളുടെ വായടയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നു കുടുംബാഗം ആരോപിച്ചു.
കുടുംബാംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നും പുറത്തിറങ്ങരുതെന്നു ഭീഷണിപ്പെടുത്തിയെന്നു വീട്ടിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ചു പുറത്തുചാടിയ കുടുംബാംഗം മാധ്യമങ്ങളോടു പറഞ്ഞു.
കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ ഓഫാക്കി വയ്ക്കാൻ അധികൃതർ നിർദേശം നൽകി. ചിലരുടെ ഫോണുകൾ പിടിച്ചെടുത്തു. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങളോടു സംസാരിക്കരുതെന്നും നിർദേശിച്ചു. പോലീസ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും കുടുംബാംഗം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീട്ടിലേക്കു ഗ്രാമീണരെ പോലും കടത്തിവിടുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോടു വെളിപ്പെടുത്തി.
ഇയാൾ മാധ്യമങ്ങളോടു സംസാരിക്കവെ സ്ഥലത്തെത്തിയ പോലീസ് പ്രതികരണം വിലക്കി. കുടുംബാംഗങ്ങൾക്കു മാധ്യമങ്ങളെ കാണാൻ അവസരം നിഷേധിക്കുന്നുവെന്ന ആരോപണത്തോടു പ്രതികരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയാറായില്ല.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു. ഗ്രേറ്റർ നോയിഡയിൽ ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തിൽ നിന്നിറങ്ങി. രാഹുലിനെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പോലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ പറഞ്ഞു.
അതിനിടെ, കൂടുതൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പോകേണ്ടെന്നു പെണ്‍കുട്ടിയുടെ പിതാവിനോട് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാർ ലക്സാകർ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മാധ്യമ പ്രവർത്തകർ വരും പോകും. തങ്ങൾ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞതൊന്നും മാറ്റിപ്പറയരുതെന്നുമൊക്കെ പറഞ്ഞാണ് പ്രവീണ്‍ കുമാർ ഭീഷണി മുഴക്കിയത്.
രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുൻകരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ. രാഹുലിനും പ്രിയങ്കയ്ക്കും എതിരേ നിരോധനാജ്ഞാ ലംഘനക്കുറ്റം ചുമത്തുമെന്നു യുപി പോലീസ് പറഞ്ഞു.
ഹത്രാസിലെ ബൂൽഗഡിയിൽ പെണ്‍കുട്ടിയുടെ വീടിനു കാവൽ നിന്ന മൂന്നു പോലീസുകാർക്ക്കോവിഡ് പോസിറ്റീവായെന്നു സർക്കാർ പറയുന്നു. മറ്റു രണ്ടു പോലീസുകാർക്കുകൂടി രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇവിടം കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ പ്രതിഷേധങ്ങളും സന്ദർശനങ്ങളും നിരോധിച്ചു.
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിൽവച്ച് ഉത്തർപ്രദേശ് പോലീസ്; ക്രൂരത
06:13 PM Oct 02, 2020 | Deepika.com