അബുദാബി: കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിനു 48 റൺസ് ജയം. നായകന് രോഹിത് ശര്‍മയും അവസാന ഓവറുകളില്‍ കെയ്റോണ്‍ പൊളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും കൊളുത്തിയ വെടിക്കെട്ട് ബാറ്റിംഗിനുശേഷം ജയിംസ് പാറ്റിംഗ്സണും ജസ്പ്രീത് ബുമ്രയും രാഹുല്‍ ചഹാറും ചേർന്നു പഞ്ചാബിനെ എറിഞ്ഞിട്ടു.
മുംബൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്. പഞ്ചാബിനായി 27 പന്തിൽ 44 റൺസ് നേടിയ നിക്കോളാസ് പുരനാണ് ടോപ് സ്കോറർ. ലോകേഷ് രാഹുൽ 17 റൺസും മയങ്ക് അഗർവാൾ 25 റൺസും നേടി.
മുംബൈയ്ക്കായി ജയിംസ് പാറ്റിംഗ്സണും ജസ്പ്രീത് ബുമ്രയും രാഹുല്‍ ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബോൾട്ടും കുനാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ പഞ്ചാബ് മുംബൈനെ ബാറ്റിംഗിനു വിടുകയായിരുന്നു. സ്കോര്‍ തുറക്കും മുമ്പേ മുംബൈക്ക് ഡി കോക്കിനെ നഷ്ടമായിയിരുന്നു. പത്തോവറില്‍ 62 റണ്‍സ് മാത്രമായിരുന്നു മുംബൈയ്ക്ക്. രോഹിതും ഇഷാന് കിഷനും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 62 റണ്‍സാണ് പിറന്നത്. കൂറ്റന്‍ അടികള്‍ നടത്താനാകും മുമ്പ് കിഷന് പുറത്തായി.
പൊളാര്‍ഡ് നായകനൊപ്പം ചേര്‍ന്നതോടെ രോഹിത് കൂറ്റന്‍ അടികളുമായി കളംനിറഞ്ഞു. 15-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 102 റണ്‍സായിരുന്നു മുംബൈയ്ക്ക്. ജയിംസ് നീഷം എറിഞ്ഞ 16-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടു സിക്സും രണ്ടു ഫോറും പറത്തി രോഹിത് ആക്രമണമൂഡിലായി. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ രോഹിത് (45 പന്തില്‍ 70) പുറത്തായി. എട്ട് ഫോറും മൂന്നു സിക്സും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്സ്.
ഈ ഓവറില്‍ കൂറ്റന്‍ അടികള്‍ക്കൊന്നും മുതിരാതെ പൊളാര്‍ഡും ഹര്‍ദികും സാവധാനം കളിച്ചു. 18-ാം ഓവര്‍ മുതല്‍ ഇവരും ആക്രമണം അഴിച്ചുവിട്ടു. മൂന്ന് ഓവറില്‍ 62 റണ്‍സാണ് പിറന്നത്. കൃഷ്ണപ്പ ഗൗതമെറിഞ്ഞ അവസാന ഓവറില്‍ പൊളാര്‍ഡ് തുടര്‍ച്ചയായ മൂന്നു സിക്സുകള്‍ പറത്തി. ഈ ഓവറില്‍ 25 റണ്‍സാണ് പിറന്നത്. 20 പന്തില്‍ മൂന്നു ഫോറും നാലു സിക്സും സഹിതം 47 റണ്‍സുമായി പൊളാര്‍ഡും 11 പന്തില്‍ രണ്ടു സിക്സും മൂന്നു ഫോറുമായി പാണ്ഡ്യയയും (30) പുറത്താകാതെ നിന്നു.
മുംബൈയ്ക്കു 48 റൺസ് ജയം
11:40 PM Oct 01, 2020 | Deepika.com