അലഹബാദ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. ഒക്ടോബർ 12 കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിപി, ലക്നോ എഡിജിപി, ജില്ലാ മജിസ്ട്രേറ്റ്, ഹത്രാസ് എസ്പി എന്നിവർ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അവരുടെ വിശദീകരണങ്ങൾക്ക് സാധൂകരണം നൽകുന്ന തെളിവുകളും ഹാജരാക്കണമെന്നും നിർദേശിച്ചു.
കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പെൺകുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. അവരുടെ ഭാഗം കോടതിയുടെ മുമ്പാകെ വിശദീകരിക്കുന്നതിനാണ് കുടുംബത്തോട് എത്താൻ ആവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദത്തിലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ ജസ്പ്രീത് സിംഗ്, രാജൻ റോയി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹത്രാസ് കൂട്ടമാനഭംഗം; സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈക്കോടതി
11:06 PM Oct 01, 2020 | Deepika.com