ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കാല്‍നടയായി യാത്ര തിരിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നേരത്തെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് ഇരുവരെയും തടഞ്ഞിരുന്നു.
തുടര്‍ന്നാണ് കാല് നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡൽഹി-യുപി അതിർത്തിയിൽ നിന്നും ഏകദേശം 170 കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ വീട്.
രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടാതെ പോലീസ് വഴി തടഞ്ഞിരിക്കുകയാണ്. വീടിന് ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകൾ പോലീസ് അടച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഇവിടേക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം.
പാർട്ടി പ്രവർത്തകർക്കും ഇവിടേക്ക് വിലക്കുണ്ട്. ഇതേ തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നിലവിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും എഡിഎം അറിയിച്ചു.
അതേസമയം, തെളിവ് നശിപ്പിക്കാനാണ് പോലീസിന്റെ ശ്രമമെന്നും മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് യോഗി സർക്കാരിന്റെ ശ്രമമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട് പോലീസ് സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ യോഗി സർക്കാരിനെതിരേ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും യോഗി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കാറില്ലെങ്കിൽ നടക്കും..! ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാഹുലും പ്രിയങ്കയും കാൽനട യാത്ര ആരംഭിച്ചു
02:57 PM Oct 01, 2020 | Deepika.com