തിരുവനന്തപുരം: മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച്ച മൂലമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തുടർ നടപടിക്ക് ശിപാർശയുമായി റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.
മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകൾ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
ഓഗസ്റ്റ് 21ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു.
ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. 26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി.
തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
05:05 PM Sep 30, 2020 | Deepika.com