ന്യൂഡൽഹി: ബാബറി മസ്ജിദ് കേസ് വിധിക്കെതിരെ പരിഹാസവുമായി പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. "പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്നും' പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ മണ്ണിൽ കരിനിഴൽ വീഴ്ത്തി 28 വർഷങ്ങൾക്ക് മുൻപ് നടന്ന ദുരന്തത്തിനാണ് ലക്നോവിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസില്‍ കുറ്റാരോപിതരായിരുന്ന 32 പേരെയും കോടതി കുറ്റവിമുക്തരാക്കി. സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാവാണു വിധി പറഞ്ഞത്. 2,000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്.
ആറു പ്രതികൾക്കു വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുക്കാം. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്.
ബാബറി മസ്ജിദ് തകർത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
"അവിടെ പള്ളിയേ ഇല്ലായിരുന്നു'; പരിഹാസവുമായി പ്രശാന്ത് ഭൂഷൺ
06:41 PM Sep 30, 2020 | Deepika.com