492 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ ആറിനു 28 വർഷം. 161 വർഷമായി തുടരുന്ന കേസ്. 2.77 ഏക്കർ വരുന്ന തർക്കഭൂമി. ഇങ്ങനെ ഏതാനും അക്കങ്ങൾകൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അയോധ്യയിൽ ബാബറി മസ്ജിദ് രാമജൻമഭൂമി വിഷയത്തിൽ സംഭവിച്ചത്.
1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇനിയും ഉണങ്ങാത്ത മുറിവുകളാണു രാജ്യത്തിന്റെ രാഷ്ട്രീയഗാത്രത്തിനുമേൽ ഉണ്ടായത്. നമ്മുടെ ഭരണഘടന ഉറപ്പുനല്കുന്ന പലതിനെയും ചവിട്ടിമെതിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാടാണ് അതിൽ കണ്ടത്. ചരിത്രത്തെ തേച്ചുമായിച്ചുകളഞ്ഞുകൊണ്ടു ചിലതൊക്കെ പുനരുദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ യുദ്ധവിളംബരമായി അത്. പിന്നീടിങ്ങോട്ടു രാജ്യത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളിലെല്ലാം ആ സംഭവം വലിയ നിഴലായി നിൽക്കുന്നു.
അനുനയത്തിനു വഴങ്ങാതെ
2002ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തന്റെ ഓഫീസിൽ ഒരു അയോധ്യാ സെൽ രൂപീകരിച്ചു കുറേ ശ്രമങ്ങൾ നടത്തി. പക്ഷേ, എങ്ങുമെത്തിയില്ല. യുപിഎയുടെ പത്തുവർഷ ഭരണത്തിനിടെ ചില രഹസ്യനീക്കങ്ങൾ തുടങ്ങിവച്ചെങ്കിലും ഒട്ടും പുരോഗതി ഉണ്ടായില്ല.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴും ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടന്നു. പക്ഷേ മുസ്ലിം സമുദായത്തിലെ ഒരു ന്യൂനപക്ഷവിഭാഗമായ ഷിയാകളെ കൂട്ടുപിടിച്ചായിരുന്നു അതിൽ പലതും. മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളെയും ഉത്തർപ്രദേശ് സുന്നി മുസ്ലിം വഖഫ് ബോർഡിനെയും വിശ്വാസത്തിലെടുക്കാതെയായിരുന്നു ആ നീക്കങ്ങൾ. ഏറ്റവുമൊടുവിൽ ജീവനകലയുടെ ആചാര്യൻ രവിശങ്കർ നടത്തിയ ഒറ്റയാൻനീക്കവും എങ്ങുമെത്തിയില്ല.
ഒന്നര നൂറ്റാണ്ടു പിന്നിട്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ അലാഹാബാദ് ഹൈക്കോടതി 2010-ൽ സാഹസികമായ ഒരു നീക്കം നടത്തി. തകർക്കഭൂമി മൂന്നായി മുറിച്ചു മൂന്നിലൊന്നു മുസ്ലിംകൾക്കും ബാക്കി രണ്ടു ഹൈന്ദവപ്രസ്ഥാനങ്ങൾക്കും നല്കുന്നതായിരുന്നു അത്.
ആ വിധി കേസിൽ പങ്കാളികളായ ഒരു കൂട്ടർക്കും ഇഷ്ടപ്പെട്ടില്ല. ഹൈക്കോടതിയുടെ മുൻപിലെ കേസുകളിൽ ഒരു കക്ഷിപോലും ആവശ്യപ്പെട്ട പരിഹാരമായിരുന്നില്ല അത്. അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആലം അതേപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: ഒരു കാര്യത്തിൽ നിങ്ങൾ ഒരേ അഭിപ്രായക്കാരാണ്. ആരും ആവശ്യപ്പെടാത്ത ഒരു പുതിയ പരിഹാരമാണു ഹൈക്കോടതി നല്കിയത്. അതു ഹൈക്കോടതി സ്വയമേവ ചെയ്തതാണ്. അതിനാൽ അതു സ്റ്റേ ചെയ്യേണ്ടിയിരുന്നു.
വെറും സ്വത്തുതർക്കമാക്കി
സത്യത്തിൽ ഹൈക്കോടതി ഈ വിഷയത്തെ സ്വത്തുതർക്കമായി മാറ്റുകയായിരുന്നു. പക്ഷേ, അതിനിടയിൽ നിർണായകമായ രണ്ടു നിഗമനങ്ങളിൽ അലാഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് എത്തി. ഒന്നാമത്തേത്, തർക്കഭൂമി ശ്രീരാമജൻമഭൂമി ആണെന്നതാണ്. അതിനു പ്രത്യേക കാരണങ്ങൾ പറഞ്ഞിട്ടില്ല. രണ്ടാമത്തത്, തകർക്കപ്പെട്ട ഒരു ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിർമിച്ചത് എന്നും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു വിവാദ റിപ്പോർട്ട് ആധാരമാക്കിയാണ് ഹൈക്കോടതി ഈ നിഗമനത്തിലെത്തിയത്. ഏതായാലും ആ വിധി സ്റ്റേ ചെയ്യപ്പെട്ടു.
മതേതരത്വത്തിനേറ്റ കളങ്കം
രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ വലിയ കളങ്കമായിരുന്നു ബാബറി മസ്ജിദ് തകർക്കൽ. അതേത്തുടർന്നുണ്ടായ കലാപങ്ങളും തുടർപ്രശ്നങ്ങളും രാജ്യത്തെ രാഷ്ട്രീയഗതിയെത്തന്നെ സ്വാധീനിച്ചു. അതുണ്ടാക്കിയ സാമുദായിക ചേരിതിരിവ് ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങിയില്ല.
ബഹുസ്വരസമൂഹങ്ങളിൽ സമവായം വഴി നടത്തേണ്ട കാര്യങ്ങൾ ബലമായി നടത്തിക്കുന്നതിലേക്കു രാഷ്ട്രീയം എത്തി. അതു ന്യൂനപക്ഷ സമുദായങ്ങളിൽ വളർത്തിവിടുന്ന ആശങ്ക ചിലരെ തെറ്റായ പാതയിലേക്കു തള്ളിവിട്ടു. തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണ് ഒരുക്കാൻ ബാബറി മസ്ജിദ് തകർക്കൽ കാരണമായി. അതിന്റെ തുടർച്ചയായ ദുരന്തപരന്പരകൾ രാജ്യത്ത് ആവർത്തിച്ചുകൊണ്ടേയിരുന്നു.
വിധിച്ച് സുപ്രീംകോടതി
2019 നവംബർ ഒന്പതിന് അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത ഭൂമി ക്ഷേത്രം പണിയാൻ വിട്ടു നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റായിരിക്കണം ക്ഷേത്രം നിർമിക്കേണ്ടത്. മുസ്ലിംകൾക്ക് പള്ളി പണിയാൻ തർക്ക ഭൂമിക്കു പുറത്ത് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും കോടതി വിധിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കും നൽകിയില്ലെങ്കിലും ക്ഷേത്രം പണിയാമെന്ന് കോടതി ഉത്തരവിട്ടതിലൂടെ ബാബറി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലം ഹിന്ദു ആരാധനയ്ക്കായി ലഭിക്കുകയാണ്. ബാബറി മസ്ജിദ് തകർത്തത് തെറ്റായിരുന്നു എന്നും ഇതേ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യയുടെ നെഞ്ചിലെ ഇനിയും ഉണങ്ങാത്ത മുറിപ്പാട്, സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളിലെ കരിനിഴൽ
12:58 PM Sep 30, 2020 | Deepika.com