ലക്നോ: യുപിയിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
യുപി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘത്തില്‍ ഹോം സെക്രട്ടറി ഭഗവാന് സ്വരൂപ്, ഡിഐജി ചന്ദ്ര പ്രകാശ്, പിഎസി കമാന്‍ഡന്റ് പൂനം എന്നിവരും അംഗങ്ങളാണ്. കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് അന്തിമോപചാരം പോലും അർപ്പിക്കാൻ അനുവദിക്കാതെ സംസ്കരിച്ചു. കനത്ത പോലീസ് കാവലിൽ പുലർച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ബന്ധുക്കളുടെ ആവശ്യത്തിന് വിരുദ്ധമായി വീട്ടുകാരെ ഉൾപ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്കരിച്ചതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുപോവാൻ അനുവദിച്ചില്ലെന്നും മാതാവിനെയും ബന്ധുക്കളെയും കാണാൻ അനുവദിച്ചില്ലെന്നും സഹോദരൻ പ്രതികരിച്ചു.
സംസ്കാര ചടങ്ങുകളുടെയും പോലീസ് നടപടിയുടേയും നാട്ടുകാരുടെ പ്രതിഷേധത്തിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലിരിക്കെയാണ് 19 വയസുള്ള പെണ്‍കുട്ടി ചൊവ്വാഴ്ച മരിച്ചത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നാക്ക് ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
കഴുത്തിലെ മൂന്ന് അസ്ഥികൾ ഒടിയുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. യുപിയിലെ ജവഹർ ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡൽഹിയിൽ എത്തിക്കുന്പോൾ പെണ്‍കുട്ടിയുടെ കൈകാലുകൾ തളർന്ന നിലയിലായിരുന്നു.
ഹത്രാസ് പീഡനം; അന്വേഷണത്തിന് പ്രത്യേക സംഘം
11:29 AM Sep 30, 2020 | Deepika.com