ക്ലീവ്ലാൻഡ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ പട്ടിക്കുട്ടിയെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. ക്ലീവ്ലാൻഡ് കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രസിഡൻഷ്യൽ സംവാദത്തിലായിരുന്നു ബൈഡന്റെ ആരോപണം.
താൻ പുടിനോടു മുട്ടിനിന്നു, അദ്ദേഹത്തിനു കാര്യങ്ങൾ മനസിലാക്കി കൊടുത്തു എന്ന തരത്തിലുള്ള ട്രംപിന്റെ വാദങ്ങൾ ആരും സ്വീകരിക്കില്ലെന്നും ട്രംപ് പുടിന്റെ പട്ടിക്കുട്ടിയാണെന്നുമാണു ബൈഡൻ പറഞ്ഞത്. സംസാരിക്കുന്നതിനിടെ തുടർച്ചയായി ഇടപെടലുകൾ നടത്തിയ ട്രംപിന്റെ കോമാളിയെന്നും ബൈഡൻ പരിഹസിച്ചു.
വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് ആദ്യ സംവാദം പൂർത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണു ട്രംപെന്നു പറഞ്ഞ ജോ ബൈഡൻ, കോവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ടു.
താൻ നികുതി വെട്ടിച്ചെന്ന റിപ്പോർട്ടുകൾ ട്രംപ് പൂർണമായും തള്ളി. വലതുപക്ഷമല്ല തീവ്ര ഇടതുനിലപാടുകാരാണു വംശീയ അതിക്രമങ്ങളുടെ ഉത്തരവാദികളെന്നും ട്രംപ് പറഞ്ഞു. ഇരുവരുടെയും ഇടപെടലുകൾ പരസ്പരം അതിരുവിട്ടപ്പോൾ അവതാരകൻ ക്രിസ് വാലസിനു പലവട്ടം ഇടപെടേണ്ടിവന്നു.
ട്രംപ് പുടിന്റെ പട്ടിക്കുട്ടി, കോമാളി: ആദ്യ സംവാദത്തിൽ കടന്നാക്രമിച്ച് ബൈഡൻ
10:31 AM Sep 30, 2020 | Deepika.com