ന്യൂഡൽഹി: നിലവിൽ ലോകത്തെ ഏറ്റവും മോശം സന്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നു നൊബേൽ പുരസ്കാര ജേതാവ് അഭിജിത് ബാനർജി. സാന്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ലോകത്ത് ഏറ്റവും മോശമായ സന്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഈ സാന്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചു തുടങ്ങും- ഒരു വിർച്വൽ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ സാന്പത്തിക വളർച്ച ഈ വർഷത്തേക്കാൾ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താഴ്ന്ന വരുമാനമുള്ളവരുടെ ഉപഭോഗ ചെലവ് വർധിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ബാനർജി, സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കാൻ സർക്കാർ ഒരു മാർഗവും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിക്കു മുന്പുതന്നെ ഇന്ത്യയുടെ സാന്പത്തിക രംഗത്ത് മാന്ദ്യം പ്രകടമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സർക്കാരിന്റെ സാന്പത്തിക നയത്തെ വിമർശിച്ചു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാന്പത്തിക രംഗം അപകടത്തിലേക്കാണു പോയിക്കൊണ്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
നിലവിൽ ഇന്ത്യൻ സന്പദ്വ്യവസ്ഥ ലോകത്തുതന്നെ ഏറ്റവും മോശം: അഭിജിത് ബാനർജി
09:32 AM Sep 30, 2020 | Deepika.com