തൃശൂർ: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നവർ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. എന്നാൽ ഈ ആരോപണങ്ങൾ കേട്ട് സംസ്ഥാന സർക്കാർ വികസന പ്രവർത്തനം നടത്തുന്നതിൽനിന്ന് പിറകോട്ടു പോവുകയില്ല. വികസന പ്രവർത്തനങ്ങളെ ജനങ്ങളിൽ നിന്നകറ്റാൻ ശ്രമിക്കുന്നവർ പുനർ വിചിന്തനം നടത്തണമെന്നും പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയിൽ ഇതേവരെ 2,27,800 വീട് സർക്കാർ നിർമിച്ചു നൽകിയിട്ടുണ്ട്. 8200 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടം ഭൂമിയും വീടുമില്ലാത്ത 1,26,000 പേർക്ക് ഭൂമിയും വീടും നൽകലാണ്. സർക്കാരിന് അതും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ: ഏതന്വേഷണവും നേരിടാൻ സർക്കാർ തയാറെന്ന് എ.സി. മൊയ്തീൻ
06:45 PM Sep 29, 2020 | Deepika.com