കൊളംബോ: ശ്രീലങ്കയില്‍ കന്നുകാലി കശാപ്പിന് നിരോധനം. നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
മാംസം ഭക്ഷിക്കുന്നവര്ക്കായുള്ള ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നേരത്തെ, കന്നുകാലി കശാപ്പ് നിരോധിക്കുന്നതിനുള്ള പ്രധാനമന്ത്രി രാജപക്സെയുടെ നിര്‍ദേശം ഭരണകക്ഷിയായ എസ്എല്‍പിപി അംഗീകരിച്ചിരുന്നു.
കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുള്ള ഒരു രാജ്യം എന്ന നിലയില്‍, ശ്രീലങ്കയിലെ ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുന്നതിന് കന്നുകാലി വിഭവത്തിന്റെ സംഭാവന വളരെ വലുതാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്ത് കന്നുകാലി കശാപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കന്നുകാലികള്‍ ആവശ്യത്തിന് ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കന്നുകാലികളുടെ കുറവ് ക്ഷീരവ്യവസായത്തെയും മോശമായി ബാധിച്ചിട്ടുണ്ട്.
പുതിയ തീരുമാനം ഗ്രാമീണമേഖലയില്‍ നേട്ടമുണ്ടാക്കുമെന്നും ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കു മതി കുറയ്ക്കാനും സഹായിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, മാംസം ഭക്ഷിക്കുന്നവര്‍ക്ക് ബീഫ് ഇറക്കുമതി ചെയ്യുമെന്നും ആവശ്യക്കാര്‍ക്ക് ഇത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
ശ്രീലങ്കയില്‍ കന്നുകാലി കശാപ്പിന് നിരോധനം; ആവശ്യക്കാർക്ക് ഇറച്ചി ഇറക്കുമതി ചെയ്യും
03:25 PM Sep 29, 2020 | Deepika.com