തിരുവനന്തപുരം: മണ്ഡല മകരവിളക്ക് പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായ തീർഥാടകരെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന തീർഥാടകരിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എത്ര ആളുകളെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. മറ്റ് സംസ്ഥാനങ്ങളിലെ ക്രമീകരണങ്ങൾ കേരളത്തിലെ ഉദ്യോഗസ്ഥർ പോയി വിലയിരുത്തുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം. കുട്ടികളും 65 വയസിന് മുകളിലുള്ളവരെയും ഒഴിവാക്കുമെന്നും വിരിവയ്ക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മുക്ത സർട്ടിഫിക്കറ്റുമായാണ് തീർഥാടകർ വരേണ്ടത്. ഇവിടെയും മറ്റൊരു ടെസ്റ്റ് നടത്തും. ശബരിമലയിൽ ദർശനം കഴിഞ്ഞ് ഉടൻ മലയിറങ്ങണം. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരി വയ്ക്കാൻ അനുവദിക്കും.
പമ്പയിൽ സ്റ്റീൽ പാത്രത്തിൽ 100 രൂപ നൽകി കുടിവെള്ളം നൽകും. മലയിറങ്ങി പാത്രം നൽകിയാൽ 100 രൂപ മടക്കി നൽകും. മല കയറുമ്പോൾ മാസ്ക് ധരിക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മകരവിളക്ക്; ശബരിമലയിൽ തീർഥാടകരെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
07:06 PM Sep 28, 2020 | Deepika.com