തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർ കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽനിന്നാണ് വിജയിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വീഡിയോയിലൂടെ അശ്ലീല പരാമർശം നടത്തിയതിനെതിരെ സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരവും, കേരള പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരവുമാണ് വിജയ് പി. നായർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്.
പിന്നീട് വനിതാസംഘം നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 354 പ്രകാരം ഇയാൾക്കെതിരേ തന്പാനൂർ പോലീസും കേസെടുത്തിട്ടുണ്ട്. യുട്യൂബ് ചാനലിലെ വീഡിയോയെ സംബന്ധിച്ച് ചോദിക്കാൻ ചെന്ന തങ്ങളെ വിജയ് പി. നായർ അപമാനിച്ചു എന്ന് കാണിച്ച് വനിതകൾ നൽകിയ പരാതിയിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം വിജയ് പി. നായർ നൽകിയ പരാതിയിൽ താമസ സ്ഥലത്ത് അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വനിതാ സംഘത്തിനെതിരേ കേസെടുത്തത്. വിജയ് പി. നായരുടെ ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് വനിതകൾക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസിന് ലഭിച്ച പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചിരുന്നു.
യുട്യൂബർ വിജയ് പി. നായർ കസ്റ്റഡിയിൽ
06:04 PM Sep 28, 2020 | Deepika.com