കൊച്ചി: സംവിധായകൻ വിനയന്റെ വിലക്കു നീക്കിയ ഉത്തരവിനെതിരെ ഫെഫ്കയും മറ്റു രണ്ടു സംഘടനകളും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തിൽ സംഘടനയ്ക്കും ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമർശനവുമായി വിനയൻ.
ഫെഫ്ക പിരിച്ചു വിടണമെന്നും ഉണ്ണികൃഷ്ണനു തന്നോടുള്ള പകയാണു കേസിനു പിന്നിലെന്നും വിനയൻ പ്രതികരിച്ചു. ഉണ്ണികൃഷ്ണനും ഫെഫ്കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കൽ നടപടി നിർത്തണം.
വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാൽ നിങ്ങളുടെ മനസിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങൾക്കോ സമൂഹത്തിനോ ലഭിക്കില്ല. കേരളത്തിൽ ആദ്യമായി സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയനുണ്ടാക്കിയതിൽ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണു ഞാൻ.
ആ മാക്ടാ ഫെഡറേഷന്റെ രൂപാന്തരമാണല്ലോ ഫെഫ്ക. നിഷ്കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്നും ഉണ്ണികൃഷ്ണനോടു വിനയൻ പറഞ്ഞു.
വിനയനെ വിലക്കിയിട്ടില്ല എന്ന കള്ളത്തരം എന്തിനാണു നിങ്ങൾ ഇങ്ങനെ പുലന്പുന്നത്?. കേരള ജനതയ്ക്കും, സിനിമാ തൊഴിലാളികൾക്കും, സിനിമാക്കാർക്കും അറിയാത്തതാണോ ഇക്കാര്യങ്ങളൊക്കെ?.
അസത്യങ്ങൾ പറഞ്ഞു നിങ്ങൾ ആ സംഘടനയെ തന്നെ സമൂഹത്തിൽ അപമാനിക്കുകയല്ലേ എന്നും വിനയൻ ഉണ്ണികൃഷ്ണനോടായി ചോദിച്ചു. ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യത.
അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുതെന്നും വിനയൻ ഉണ്ണികൃഷ്ണനോട് അഭ്യർഥിച്ചു. വിനയന് ഫെഫ്ക 81,000 രൂപ പിഴയൊടുക്കണമെന്ന നാഷണൽ കന്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി തള്ളിയത്.
പിഴത്തുക കുറയ്ക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെയാണ് സുപ്രീംകോടതി നടപടി. ജസ്റ്റീസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഫെഫ്കയുടെ ഹർജി പരിഗണിച്ചത്. വിലക്ക് നീക്കയതും പിഴയും ചോദ്യം ചെയ്തായിരുന്നു ഫെഫ്ക സുപ്രീംകോടതിയിൽ എത്തിയത്.
ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രൂപീകരിച്ച ഫെഫ്ക ഒരു തൊഴിലാളി സംഘടനയാണെന്നും ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കേണ്ടത് ലേബർ കോടതിയാണെന്നുമായിരുന്നു സുപ്രീംകോടതിയിലെ വാദം.
ഇത്തരം വിഷയങ്ങളിൽ കന്പനി ഓഫ് ലോ അപ്പലേറ്റ് ്രെടെബ്യൂണൽ ഇടപെടുന്നത് തൊഴിലാളി സംഘടനകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫെഫ്ക വാദിച്ചെങ്കിലും സുപ്രീംകോടതി തള്ളി.
വിലക്കിനെതിരേ വിനയൻ സമർപ്പിച്ച ഹർജിയിൽ ഫെഫ്കയ്ക്ക് പുറമേ താരസംഘടനയായ അമ്മയ്ക്കും ട്രൈബ്യൂണൽ നാല് ലക്ഷം രൂപ പിഴയൊടുക്കിയിരുന്നു. എന്നാൽ വിധിക്കെതിരേ ഫെഫ്ക മാത്രമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഫെഫ്കയെ പഴിച്ചിട്ട് കാര്യമില്ല, ഉണ്ണികൃഷ്ണൻ മാത്രം ഉത്തരവാദി; വിമർശിച്ച് വിനയൻ
05:57 PM Sep 28, 2020 | Deepika.com