ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ കോണ്ഗ്രസ് എംപി ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ. കർഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾ മറികടന്നു വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെയാണു കോണ്ഗ്രസ് കോടതിയെ സമീപിക്കുന്നത്.
കർഷകരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണു ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. ലോക്സഭയും രാജ്യസഭയും ശബ്ദവോട്ടോടെ പാസാക്കിയ ബില്ലുകളാണു രാഷ്ട്രപതി അംഗീകരിച്ചത്.
ബിൽ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം, രാജ്യസഭയിൽ വോട്ടെടുപ്പിന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ബില്ലിൽ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നു പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ച് ആവശ്യപ്പെട്ടു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കാർഷിക ബില്ലിന്റെ സവിശേഷതകൾ ആവർത്തിച്ചു. ഒപ്പം കർഷകരെ ആവോളം പുകഴ്ത്തി.
രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ നടത്തിയ നിയമ നിർമാണം കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക ബിൽ ഭരണഘടനാ വിരുദ്ധമെന്ന്; ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ
06:35 PM Sep 28, 2020 | Deepika.com