കോൽക്കത്ത: തനിക്കു കോവിഡ് ബാധിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്നു ബിജെപി നേതാവ്.
പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രയാണു വിവാദത്തിലായത്. എപ്പോഴെങ്കിലും തനിക്കു കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയാൽ ഞാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തുപോയി അവരെ കെട്ടിപ്പിടിക്കും.
രോഗം ബാധിച്ചവരുടേയും കോവിഡ് കാരണം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോൾ അവർ മനസിലാക്കും എന്നാണ് അനുപം ഹസ്ര ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിൽ പറഞ്ഞത്.
പരാമർശം വിവാദമായതോടെ ഹസ്രയ്ക്കെതിരെ പോലീസിൽ പരാതി നൽകി. സിൽഗുരി പോലീസ് സ്റ്റേഷനിലാണു പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹസ്ര മുഖ്യമന്ത്രി മമതാ ബാനർജിയെ അപകീർത്തിപ്പെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തെന്നു തൃണമൂൽ കോണ്ഗ്രസ് നൽകിയ പരാതിയിൽ ഉന്നയിച്ചു.
തൃണമൂൽ കോണ്ഗ്രസ് മുൻ എംപിയായ അനുപം ഹസ്ര 2019-ലാണു ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തിനു പിന്നാലെയായിരുന്നു ഹസ്രയുടെ ഈ പരാമർശം.
കോവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്നു ബിജെപി നേതാവ്
06:22 PM Sep 28, 2020 | Deepika.com