കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിൻമാറിയതിനെ തുടർന്നു റംസി എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണു ലക്ഷ്മി പ്രമോദിനു ജാമ്യം അനുവദിച്ചത്.
ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. ആത്മഹത്യയിൽ ഹാരിസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഷൂട്ടിംഗുള്ളതിനാൽ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതിയുണ്ടായിരുന്നു. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു ലക്ഷ്മി.
പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നാണു റംസി വീട്ടിൽ ജീവനൊടുക്കിയത്. സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു സംഭവം. കേസിൽ പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരനും സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
കേസ് നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അന്വേഷണച്ചുമതലയുള്ള പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ കഴിഞ്ഞദിവസം കൊട്ടിയത്ത് എത്തി യുവതിയുടെ കുടുംബാംഗങ്ങളിൽനിന്ന് മൊഴിയെടുത്തിരുന്നു.
റംസിയുടെ മരണം: സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം; അറസ്റ്റ് തടഞ്ഞു
04:43 PM Sep 28, 2020 | Deepika.com