ന്യൂഡൽഹി: കർഷകരുടേയും പ്രതിപക്ഷത്തിന്റേയും എതിർപ്പുകൾക്കിടെ വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ബില്ലുകൾ നിയമമായി. കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്സഭയിലും വിവാദമായ മൂന്ന് ബില്ലുകളും പാസായിരുന്നു.
ഇരുസഭകളിലും ബില്ലുകൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ച് ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് കാർഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നായിരുന്നു ആവശ്യം. സംയുക്ത പ്രതിപക്ഷത്തിന്റെ നിവേദനവും രാഷ്ട്രപതിക്ക് നൽകി.
കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ ത്തിന്റെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട മൂന്ന് തൊഴിൽ ബില്ലുകൾ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്.
കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി സഭ ബഹിഷ്കരിച്ചത്.
ഇനി കോർപ്പറേറ്റ് കൃഷി; വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവച്ചു
07:03 PM Sep 27, 2020 | Deepika.com