പെരുമ്പാവൂർ: മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ പാറമട ഉടമ ബെന്നി പുത്തേനാണ് അറസ്റ്റിലായത്.
സംഭവശേഷം ഒളിവിൽ പോയ ഇയാൾ ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. പാറമടയിലെ മറ്റ് രണ്ടു ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാനേജർ നടുവട്ടം സ്വദേശി രഞ്ജിത്ത്, അജേഷ് എന്നിവരാണ് നേരത്തെ പിടിയിലായത്.
അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് രണ്ടു തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കാലടി സ്വദേശിയായ ക്വാറി ഉടമയ്ക്കായി പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ബംഗളൂരുവിലെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂരിന് സമീപം ഇല്ലിത്തോട് സ്ഥിതി ചെയ്യുന്ന പാറമടയിൽ സ്ഫോടനമുണ്ടായത്. സ്ഥലത്ത് കിടന്നുറങ്ങിയിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണ, കർണാടക സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്.
സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ മരിച്ച തൊഴിലാളികൾ ക്വാറന്റൈനിൽ കഴിയുമ്പോഴാണ് ദുരന്തം സംഭവിച്ചത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകരുകയും ചെയ്തു.
വെടിമരുന്ന് പൊട്ടിത്തെറിച്ച് തൊഴിലാളികൾ മരിച്ച സംഭവം: പാറമട ഉടമ അറസ്റ്റിൽ
02:46 PM Sep 27, 2020 | Deepika.com