മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ മയക്കുമരുന്നു മാഫിയ ബന്ധം മറനീക്കി പുറത്തുവരുന്നു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രമുഖ നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരുടെ ഫോണുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ എടുത്തു.
ദീപികയുടെ ടാലന്റ് മാനേജർ കരിഷ്മ പ്രകാശ്, ജയസാഹ, ഫാഷൻ ഡിസൈനർ സിമോൻ കമ്പട്ട എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി എൻസിബി അറിയിച്ചു. കഴിഞ്ഞ ദിവസം നടിമാരെ എൻസിബി ചോദ്യം ചെയ്തിരുന്നു.
ദീപികയെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണു വിട്ടയച്ചത്. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. 2017ൽ വാട്സാപ്പിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കരിഷ്മയുമായി താൻ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ദീപിക സമ്മതിച്ചു.
സുശാന്ത് സിംഗിനൊപ്പം ആഘോഷ പാർട്ടിയിൽ താൻ പങ്കെടുത്തിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണു ശ്രദ്ധ കപൂർ നല്കിയ മൊഴി. ചിച്ചോരെ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.
കേദാർനാഥ് എന്ന സിനിമയ്ക്കുവേണ്ടിയാണു സുശാന്തും സാറയും ഒരുമിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുശാന്ത് ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചതെന്നു നടി റിയ ചക്രവർത്തി ബോംബെ ഹൈക്കോടതിയിൽ നല്കിയ ജാമ്യഹർജിയിലുണ്ട്.
ലഹരിക്കേസ്: നടിമാരുടെ ഫോണുകൾ എൻസിബി പിടിച്ചെടുത്തു
10:25 AM Sep 27, 2020 | Deepika.com